Newsperseconds.com

ശക്തി പ്രാപിച്ച് മൈചോങ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ തമിഴ്നാട് തീരത്തേക്ക്; ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

Capture

അടുത്ത 24 മണിക്കൂറിനുള്ളില്‍ തമിഴ്നാട്ടില്‍ ചുഴലിക്കാറ്റ് ഉണ്ടാവാനുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ പലയിടത്തും നേരിയതോ മിതമായതോ ആയ തീവ്രതയുള്ള മഴ ഉണ്ടാകും. തിരുവള്ളൂര്‍ ജില്ലയില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ചെന്നൈ, റാണിപേട്ട്, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കാമെന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പുണ്ട്. ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ കിഴക്ക്-വടക്ക് കിഴക്കായാണ് ശക്തമായ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് വടക്കോട്ട് നീങ്ങി ഡിസംബര്‍ 5 ന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ ബപട്ലയ്ക്ക് സമീപം തീരം കടക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി പറയുന്നു.

അതേ സമയം മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തിലെ വിമാന പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച രാത്രി 11 വരെ നിര്‍ത്തിവച്ചു. നേരത്തെ, രാവിലെ 09:17 നും 11:30 നും ഇടയില്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് വിമാനത്താവളത്തിലേക്കുള്ള വരവ് നിര്‍ത്തിവച്ചിരുന്നു. കനത്ത മഴയും കാറ്റും കാരണം ചെന്നൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചുഴലിക്കാറ്റിന്റെ ചലനം കാരണം ചെന്നൈ വിമാനത്താവളത്തിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് യാത്രക്കാരെ അറിയിക്കാന്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ എയര്‍ലൈനുകള്‍ അറിയിച്ചു.

Share this Article

Leave a Comment