Newsperseconds.com

വിശ്വാസമുള്ള സ്റ്റെനോഗ്രാഫറെ കിട്ടിയില്ല, സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ സ്വയം ടൈപ്പ് ചെയ്തു; ജസ്റ്റിസ് കെ. ഹേമ

Untitled 1

തിരുവനന്തപുരം: സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ സ്വന്തമായി ടൈപ്പ് ചെയ്തതായി ജസ്റ്റിസ് കെ ഹേമ. വളരെ സൂക്ഷ്മതയോടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ടൈപ്പ് ചെയ്ത് തയ്യാറാക്കിയത്. സിനിമാ രംഗത്തെ പ്രമുഖര്‍ നല്‍കുന്ന വിവരം ചോര്‍ന്നു പോകരുതെന്ന് കമ്മിറ്റി അംഗങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. രഹസ്യം സൂക്ഷിക്കുമെന്ന് ഉറപ്പുള്ള സ്റ്റെനോഗ്രാഫറെ തേടിയെങ്കിലും അങ്ങനൊരാളെ കിട്ടിയില്ല. ടൈപ്പിങ് അറിയാത്ത കമ്മിറ്റി അംഗങ്ങള്‍ തന്നെ ടൈപ്പിങ് പഠിച്ച് ആ ജോലി ചെയ്യുകയായിരുന്നുവെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞു.

കേട്ട കാര്യങ്ങള്‍ അല്ല നേരിട്ടുള്ള തെളിവുകള്‍ മാത്രമാണ് സമിതി പഠന വിധേയമാക്കിയത്. തെളിവ് ശേഖരണമാണ് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയത്. താല്‍പ്പര്യമുള്ളവര്‍ക്ക് തെളിവ് നല്‍കാമെന്ന് പരസ്യം നല്‍കിയതിനോട് ആരും പ്രതികരിക്കാതെയിരുന്നതോടെ വീണ്ടും കുഴങ്ങി. നേരിട്ട് ഓരോരുത്തരേയും കാണാനുള്ള ശ്രമം ഫലം കണ്ടില്ല. ഫോണില്‍ വിളിച്ചപ്പോഴും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് നോട്ടീസ് നല്‍കി ഓരോരുത്തരേയും വിളിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് ഹേമ തന്നെ പല വിവരങ്ങളും നേരിട്ട് ശേഖരിക്കുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തും പിന്നീട് കൊച്ചിയിലുമായി തെളിവെടുപ്പ് നടത്തി. രാവിലെ പത്തുമുതല്‍ രാത്രി ഒമ്പത് വരെ സിറ്റിങ് നടത്തിയ ദിവസങ്ങള്‍ വരെയുണ്ടായെന്നും അവര്‍ പറഞ്ഞു.

Share this Article

Leave a Comment