കോട്ടയം ഉള്‍പ്പെടെയുള്ള യൂണിയനുകളിലെ മൈക്രോഫൈനാന്‍സ് തട്ടിപ്പിന് ഉടന്‍ പരിഹാരം കണ്ട് ഈഴവ സഹോദരിമാരെ ജപ്തിയില്‍ നിന്ന് മോചിപ്പിച്ചില്ലെങ്കില്‍ വ്യാപക സമരത്തിന് നേതൃത്വം നല്‍കുമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി. തുഷാര്‍ വെള്ളാപ്പള്ളി തട്ടിയെടുത്ത കോടിക്കണക്കിനു രൂപയുടെ മൈക്രോഫൈനാന്‍സ് തുകയ്ക്ക് മറുപടി പറയണമെന്നാണ് ഭാരവാഹികളായ അഡ്വ.എസ് ചന്ദ്രസേനന്‍,
പിഎസ് രാജീവ്, എംവി പരമേശ്വരന്‍, പ്രേം ചന്ദ്രന്‍ എന്നിവര്‍ താക്കീത് നല്‍കിയിരിക്കുന്നത്. ചേര്‍ത്തലയില്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായ പട്ടിണിപ്പാവങ്ങള്‍ക്ക് ഗത്യന്തരമില്ലാതെ യൂണിയന്‍ ഓഫീസ് ഉപരോധിക്കേണ്ടി വന്നു. അതു പരിഹരിക്കാന്‍ എന്ന വ്യാജേന തുഷാര്‍ വെള്ളാപ്പള്ളിയും അഡ്മിനിസ്‌ട്രേറ്റര്‍ അനിയപ്പനും കൂടി ഇന്ന് ശാഖായോഗം സെകട്ടറി പ്രസിഡന്റുമാരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗം വിളിച്ചത് കണ്ടാല്‍ തോന്നും ഈ തട്ടിപ്പു നടത്തിയത് ശാഖായോഗം ഭാരവാഹികള്‍ ആയതു കൊണ്ട് അവരെ വിളിച്ചു കൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ പോകുകയാണെന്ന്. എന്നാല്‍, ഈ തട്ടിപ്പില്‍ 90% ഉം നടന്നത് ചെയര്‍മാനും അന്തരിച്ച മഹേശന്‍ കണ്‍വീനര്‍ ആയും നിയോഗിച്ചു കൊണ്ടുള്ള രണ്ടംഗ സമിതി 2014-19 കാലഘട്ടത്തില്‍ നീണ്ട 5 വര്‍ഷക്കാലം ഭരണം നടത്തിയപ്പോഴെന്നത് വ്യക്തമായ കാര്യമാണെന്ന് എസ്എന്‍ഡിപി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
അതേ സമയം, വെള്ളാപ്പള്ളി നടേശന്‍ അപഹരിച്ച തുകയെ കുറിച്ചും അവര്‍ സൂചിപ്പിച്ചു. അഡ്ജസ്റ്റ് ചെയ്ത് കണക്കുണ്ടാക്കാന്‍ വിസമ്മതിച്ചതുകൊണ്ടാണ് ആര്‍ കെ ദാസിന്റെ രാജി എഴുതി വാങ്ങിയതെന്നും ചൂണ്ടിക്കാട്ടി. പിന്നീട് 2010 ല്‍ ആ കണക്കില്‍ കൃതൃമം കാട്ടാന്‍ കൂട്ടുനിന്ന ഓഡിറ്ററായ സാക്ഷാല്‍ അനിയപ്പനെ തന്നെയല്ലേ നിങ്ങള്‍ ഇപ്പോള്‍ സര്‍വ്വാധികാരിയാക്കി അവരോധിച്ചിരിക്കുന്നതെന്നും താങ്കളുടെ ഭരണകാലത്ത് ഏതാണ്ട് 101 കോടി രൂപാ മൈക്രോഫിനാന്‍സ് വായ്പ കൊടുത്തതില്‍ തട്ടിപ്പു നടത്തിയതിന്റെ പേരില്‍ മുഴുവന്‍ കുറ്റവും മഹേശന്റെ പേരില്‍ ചുമത്താന്‍ ശ്രമിച്ചതുകൊണ്ടല്ലേ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും ഭാരവാഹികള്‍ തുറന്നടിച്ചു.
എന്നാല്‍, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മഹേശന്‍ ഒരു രൂപാ പോലും തട്ടിപ്പു നടത്തിയിട്ടില്ലായെന്ന് പത്രസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ആണയിട്ടു പറഞ്ഞിട്ടും താങ്കള്‍ മറ്റൊരു പത്രസമ്മേളനത്തിലൂടെ മഹേശന്‍ 15 കോടിയുടെ തട്ടിപ്പു നടത്തിയതായി ആരോപിച്ചില്ലേയെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേ സമയം, മഹേശനെതിരെ കൊടുത്ത തട്ടിപ്പു കേസില്‍ മഹേശനും കുടുംബത്തിനും 21 ലക്ഷം രൂപയുടെ കടം അല്ലാതെ ഒരു രൂപയുടെ പോലും അവിഹിത സ്വത്തു കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നല്ലേ പോലീസ് റിപ്പോര്‍ട്ടു നല്‍കിയതെന്നും അവര്‍ ചോദിച്ചു. അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടും അവിടെ നടത്തിയ പണമിടപാടുകളുടെ മുഴുവന്‍ ചെക്കും ഒപ്പിട്ടു നല്‍കിയ തുഷാറിന്റെ അവിഹിത സമ്പാദ്യം പരിശോധിച്ച ശേഷമാണ് പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ പറ്റുകയുള്ളൂ. എന്നാല്‍ തുഷാറിന്റെ ഒരു മൊഴി പോലും രേഖപ്പെടുത്താതെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയ കഥയും ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു.
എസ്എന്‍ഡിപി യോഗം ഭാരവാഹിയായ ശേഷം യാതൊരുവിധ ബിസിനസ്സും ചെയ്യുന്നില്ലായെന്നു 2016ലെ
എസ്എന്‍ ട്രസ്റ്റ് മിനിറ്റ്‌സില്‍ എഴുതി ചേര്‍ത്ത തുഷാറിന്റെ പിതാവിന് പിന്നെ എവിടെ നിന്നും കിട്ടി ഇത്രയും അവിഹിത സ്വത്ത്? തുഷാറും കുടുംബവും ഈ കാലയളവില്‍ 20ല്‍ പരം നക്ഷത്ര ബാറുകള്‍ നിര്‍മ്മിക്കുകയോ വിലയ്ക്കുവാങ്ങുകയോ ചെയ്തില്ലേ? താങ്കളുടെ മകന്റെയും ഭാര്യയുടെയും പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി അനേകം എസ്റ്റേറ്റകള്‍ വാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ സുഭാഷ് വാസു ഒരു പത്രസമ്മേളനത്തില്‍ ഹാജരാക്കിയില്ലേ? താങ്കള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ വഴിവിട്ട ലൈംഗിക കേളികളെക്കുറിച്ച് താങ്കളുടെ പിതാവ് നടത്തിയ പരാമര്‍ശം മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയത് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ലെന്നും ഓരോന്നായി അക്കമിട്ട് ഭാരവാഹികള്‍ നിരത്തി. ഇതിന്റെയൊക്കെ പേരില്‍ തുഷാറിനെ ഗള്‍ഫിലെ തടവറയില്‍ നിന്നും മോചിപ്പിക്കുവാന്‍ യൂസഫലി ചെലവഴിച്ച 10 കോടി രൂപ മടക്കിക്കൊടുത്തത് എവിടെ നിന്നാണെന്നും അങ്ങിനെ ധൂര്‍ത്തടിച്ചു തീര്‍ത്തതായ ഈ പണം അവിഹിത സ്വത്ത് വിറ്റ് ഈ പാവങ്ങളുടെ ജപ്തി, സിബില്‍ സ്‌കോര്‍ പ്രതികൂലമാവാത്ത വിധം അടച്ചുതീര്‍ത്തു പരിഹരിക്കുന്നതിനു പകരം ശാഖായോഗം ഭാരവാഹികളുടെ തലയില്‍ ഈ പാപ ഭാരം കെട്ടിവെയ്ക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്നും എന്‍ഡിപി സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഈ തുക ജൂലൈ 25 നു മുന്‍പ് അടച്ചുതീര്‍ത്തില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ കരുതുന്നതിലുമപ്പുറമായിരിക്കുമെന്ന മുന്നറിയിപ്പ് മാത്രം നല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.