ആലുവയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്‍റെ ശിക്ഷാ വിധിയിൽ ഇന്ന് വാദം നടക്കും. എറണാകുളം പോക്സോ കോടതിയാണ് വാദം കേൾക്കുക. ജഡ്ജ് കെ.സോമനാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം, തുടർച്ചയായി ബലാത്സംഗം ചെയ്യൽ അടക്കം 16 വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്. ഇതു പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി മുൻപ് കണ്ടെത്തിയിരുന്നു. പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. പ്രതിയുടെ മനസിക നില പരിശോധന റിപ്പോർട്ടുകൾ സർക്കാരും, ജയിൽ അധികൃതരും പ്രൊബേഷണറി ഓഫീസറും കോടതിയിൽ മുദ്രവെച്ച കവറില്‍ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതി അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ശിക്ഷാ വിധി. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ശിക്ഷാവിധിയിൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയിൽ റിപ്പോർട്ടായി നൽകിയിട്ടുണ്ട്.
അതേസമയം, പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയിൽ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യങ്ങൾ മുൻ നിർത്തി പ്രതി അസഫാക് ആലത്തിന്പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വശ്യപ്പെട്ടിരിക്കുന്നത്.