തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിന് കുറ്റാരോപണ മെമ്മേ നല്‍കാനാവാത്തത് എന്തുകൊണ്ടാണെന്നുള്ള ചര്‍ച്ചകള്‍ ആളികത്തുകയാണ്. സസ്പെന്‍ഷന്‍ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും ചാര്‍ജ് മെമ്മോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ചാര്‍ജ് മെമ്മോ നല്‍കിയാലേ മറുപടി നല്‍കാന്‍ പ്രശാന്തിന് സാധിക്കുകയുള്ളൂ. മറുപടി അനുസരിച്ച് സര്‍ക്കാരിന് തുടര്‍നടപടികളിലേക്ക് കടക്കാം. തുടര്‍ച്ചയായി ജയതിലകിനെതിരെ ആഞ്ഞടിച്ച പ്രശാന്ത് സസ്പെന്‍ഷനിലായതോടെ മൗനത്തിലാണ്. ചാര്‍ജ്‌മെമ്മോ നല്‍കിയാല്‍ വീണ്ടും ജയതിലകിനെതിരെ കടുത്തഭാഷയില്‍ ആരോപണങ്ങള്‍ നിരത്താന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
എന്നാല്‍, പ്രശാന്തിനു പിന്നിലുള്ള താങ്ങും ശക്തിയും മാതാ അമൃതാനന്ദമയി അമ്മയാണെന്നും, ഈ ശക്തിയുടെ പിന്നിലാണ് കളക്ടറുടെ ധൈര്യമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജയതിലക് പ്രശാന്തിനെ വെല്ലുവിളിച്ചത് മാതാ അമൃതാനന്ദമയിയുടെ പേരിലാണ്. എന്തുവന്നാലും നേരിടാന്‍ ഇത്തരത്തിലൊരു വലിയ ശക്തി പിന്നിലുണ്ടെന്ന ധൈര്യത്തിലാണ് പ്രശാന്ത് മുന്നോട്ട് പോകുന്നത്. യുവ ഐഎസുകാരടക്കം ഭൂരിഭാഗം പേരും പ്രശാന്തിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെന്നതല്ല സത്യം. മറിച്ച് പ്രശാന്തിന് പിന്നില്‍ എന്തിനേയും വെട്ടിലാക്കാന്‍ ശക്തിയുള്ള അമൃതാനന്ദമയിയെന്ന ശക്തിയാണുള്ളത്. പ്രശാന്തിന്റെ ഭാര്യയടക്കം അമൃതാനന്ദമയിയുടെ പ്രിയപ്പെട്ടവരില്‍ ഒരാളാണ്. അതു കൂടാതെ പ്രശാന്തിന്റെ വിവാഹം നടന്നത് അമ്മയുടെ സാന്നിധ്യത്തിലാണ്. പ്രശാന്ത് നടത്തുന്ന വെല്ലുവിളികള്‍ക്കും തുറന്നുപറച്ചിലുകള്‍ക്കും പിന്നില്‍ ആരാണെന്ന ചോദ്യം ചര്‍ച്ചയാവുന്നതിനിടയിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നത്. കുറ്റാരോപണ മെമ്മോ നല്‍കുന്നതോടെ ജയതിലകിനെതിരെ കൂടുതല്‍ കൊള്ളരുതായ്മകള്‍ക്ക് പ്രശാന്ത് അങ്കം കുറിക്കുമെന്നാണ് സൂചന.
ഐഎസ് തലപ്പത്തെ അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുമ്പോള്‍ ഡോ.ജയതിലക് ഐഎഎസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെ സര്‍വ്വീസിലും പൊതുജനത്തിന് മുന്നിലും ഇല്ലാതാക്കാന്‍ കൂടുതല്‍ പദ്ധതികള്‍ മെനയുകയാണ് പ്രശാന്ത്. ചാര്‍ജ് മെമ്മോയും മറുപടിയും വിവാദം ആളിക്കത്തിക്കുമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പറയുന്നത്. അതേ സമയം പ്രശാന്തും മെമ്മോയ്ക്കായി കാത്തിരിക്കുകയെന്നാണ് വിവരം.