അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തർക്കു പ്രസാദമായി നൽകുന്ന വിശ്വവിഖ്യാതമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില പത്ത് വർഷത്തിന് ശേഷം വർധിപ്പിച്ചു. ലിറ്ററിന് 160 രൂപയായിരുന്ന പായസത്തിന്റെ വില 240 രൂപയായി ഉയർത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. കേരള ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വില പുതുക്കിയിരിക്കുന്നത്.
പാൽപ്പായസത്തിന്റെ ഉയർന്ന ആവശ്യകത കണക്കിലെടുത്ത് ഉൽപ്പാദന അളവ് വർധിപ്പിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം തയ്യാറാക്കിയിരുന്ന 225 ലിറ്റർ പാൽപ്പായസം ഇനി 300 ലിറ്ററായി ഉയർത്തും. അതേസമയം, വ്യാജ പാൽപ്പായസ പായ്ക്കറ്റുകൾ തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും തീരുമാനമായി. പാൽപ്പായസ വിതരണത്തിന് ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ക്ഷേത്രം കൊയ്മ സ്ഥാനി വി.ജെ. ശ്രീകുമാർ അറിയിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.