റോബിൻ ബസിനെതിരെ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണം. വാഹനമോടിക്കാൻ കോടതി അനുമതി വേണം. അനുമതിയുണ്ടെങ്കിൽ ആരും ചോദിക്കില്ലെന്നും കെ ബി ഗണേഷ് കുമാർ.
നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്നാട്ടിലും ഫൈൻ ഈടാക്കിയത്. പിഴ ഈടാക്കിയത് കോടതി നിയമലംഘനമുള്ളതിനാലാണ്. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ലെന്നും ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം, തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരം ആർടി ഓഫീസിലാണ് റോബിൻ ബസ് ഉടമ ഗിരീഷ് കത്ത് നൽകുക. ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർടിഒ മുൻപ് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ബസുടമ കത്ത് നൽകുന്നത്.
ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാര്‍ അതിര്‍ത്തി വരെ തമിഴ്‌നാട് ആര്‍ടിസി ബസിലും ഇതിനു ശേഷം ബസുടമ ഏര്‍പ്പാട് ആക്കിയ വാഹനത്തിലുമാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്.
ഇന്നലെ സര്‍വീസിന് ഇറങ്ങിയ റോബിന്‍ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിടികൂടിയത്. 22ന് ചൊവ്വാഴ്ച റോബിന്‍ ബസ് പെര്‍മിറ്റ് സംബന്ധിച്ച് വിധി വരാനിരിക്കെ മനപ്പൂര്‍വ്വം റോബിന്‍ ബസ്സിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒത്താശയോടെ നടത്തുന്ന നാടകമാണിതെന്നാണ് റോബിന്‍ ബസുടമ പറയുന്നത്.