ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്. കാൽപ്പന്തിന്റെ ലോകം ഖത്തറിലെ ലോകപോരാട്ടത്തിന്റെ ആവേശത്തിലയിരിക്കുമ്പോഴാണ് പെലെ അസുഖ ബാധിതനായി ചികിത്സ തേടുന്നത്. ആഘോഷങ്ങൾ കെട്ടടങ്ങി. ഡിസംബർ 29ന് ആ വിയോഗ വാർത്തയെത്തി. ഫുട്‌ബോള്‍ ലോകത്തെ രാജാവ് ലോകത്തോട് പെലെ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ലോകമാകമാനമുള്ള ഫുട്ബോൾ ആരാധകർക്ക് തീരാ ദുഖമായിരുന്നു ആ വാർത്ത.
1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ സാവോ പോളയിലാണ് പെലെ ജനിച്ചത്. യഥാര്‍ത്ഥ പേര് എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ. കുട്ടിക്കാലത്ത് കൂട്ടുകാര്‍ കളിയാക്കി വിളിച്ചിരുന്ന പേരായിരുന്നു പെലെ എന്ന്. പിന്നീടത് ആ പേര് ഫുട്‌ബോള്‍ ലോകത്ത് അലയടിച്ചു.
കടുത്ത ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. ദാരിദ്ര്യത്തെ മറികടക്കാന്‍ സോക്‌സില്‍ കടലാസ് നിറച്ച് പന്തുണ്ടാക്കി ഫുട്‌ബോള്‍ തട്ടും. പെലെയുടെ പിതാവ് ഡൊണീഞ്ഞ്യോ ഒരു പ്രാദേശിക ഫുട്‌ബോള്‍ താരമായിരുന്നു. വരുമാനമില്ലാത്ത ഫുട്‌ബോള്‍ കളി പിതാവ് നേരത്തെ അവസാനിപ്പിച്ചു. എന്നാൽ, മകനെ ഫുട്‌ബോള്‍ പഠിപ്പിച്ചു.
ആദ്യം ചെറിയ ക്ലബുകളില്‍ പെലെ കളിച്ചു തുടങ്ങി. 15-ാം വയസില്‍ സാന്റോസിലെത്തി. അവിടുത്തെ മികച്ച കളിക്കാരനായി മാറിയ പെലെയ്ക്ക് പിന്നീട് ജീവിതത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 16-ാം വയസില്‍ ബ്രസീല്‍ ടീമിലെത്തിയ പെലെ. 1958ലെ ലോകകപ്പിൽ കളിച്ചു. അന്ന് കേവലം പെലെയ്ക്ക് 17 വയസ് മാത്രം പ്രായം. ബ്രസീല്‍ ലോകജേതാക്കളായി. പെലെ മികച്ച യുവതാരമായും അറിയപ്പെട്ടു. പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകള്‍ പെലെയ്ക്കായി രംഗത്തുവന്നു. എങ്കിലും ആരാധകരുടെ ശക്തമായ ആവശ്യം പരിഗണിച്ച് ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ തന്നെ പെലെ തുടര്‍ന്നു.
1962ല്‍ വീണ്ടും ലോകകപ്പ് വിജയം. പക്ഷേ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ പെലെയ്ക്ക് പിന്നീട് കളിക്കാന്‍ കഴിഞ്ഞില്ല. 1966ലാണ് പെലെയുടെ കരിയറിലെ ഏറെ നിരാശപ്പെടുത്തുന്ന ലോകകപ്പ് നടന്നത്. ആദ്യ മത്സരത്തില്‍ ബള്‍ഗേറിയയുടെയും രണ്ടാം മത്സരത്തില്‍ പോർച്ചുഗലിന്‍റെയും കടുത്ത ടാക്കിളിംഗിന് പെലെയും സംഘവും ഇരയായി. പരിക്കേറ്റ പെലെ ഇനി ലോകകപ്പ് കളിക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ആരാധകരുടെ നിരന്തര അഭ്യര്‍ത്ഥനയ്ക്ക് വഴങ്ങി 1970ലെ ലോകകപ്പില്‍ വീണ്ടും കളിച്ചു. കരിയറില്‍ മൂന്ന് ലോകകപ്പ് നേട്ടമെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്ന ഏക താരമായി പെലെ മാറി. തൊട്ടടുത്ത വര്‍ഷം ബ്രസീല്‍ ദേശീയ ടീമില്‍ നിന്നും പെലെ വിരമിച്ചു. 92 മത്സരങ്ങള്‍ മഞ്ഞകുപ്പായത്തില്‍ കളിച്ച പെലെ 77 തവണ വലചലിപ്പിച്ചു.
രണ്ട് പതിറ്റാണ്ട് നീണ്ട ഫുട്ബോൾ ജീവിതം. അതില്‍ 18 വര്‍ഷവും സാന്റോസിന് വേണ്ടി കളിച്ചു. 656 മത്സരങ്ങളില്‍ നിന്ന് 643 ഗോളുകളാണ് പെലെ സാന്റോസിനായി നേടിക്കൊടുത്തത്. പിൽക്കാലത്ത് ഈ റെക്കോർഡ് തിരുത്തിയത് ലയണല്‍ മെസ്സിയാണ് .
കരിയറിന്റെ അവസാന രണ്ട് വര്‍ഷം ന്യൂയോര്‍ക്ക് കോസ്മസിന് വേണ്ടിയാണ് പെലെ കളിച്ചത്. 107 മത്സരങ്ങളില്‍ നിന്നായി 64 ഗോളുകള്‍ കോസ്മസിന് വേണ്ടി പെലെ നേടി.
1977 ഒക്ടോബര്‍ ഒന്നിനായിരുന്നു പെലെയുടെ വിടവാങ്ങല്‍ മത്സരം. താന്‍ കളിച്ചിട്ടുള്ള സാന്റോസും കോസ്‌മോസും പരസ്പരം ഏറ്റുമുട്ടി. ആദ്യ പകുതിയില്‍ കോസ്‌മോസിനായും രണ്ടാം പകുതിയില്‍ സാന്റോസിനായും പെലെ കളിച്ചു. മത്സരം അവസാനിക്കുമ്പോള്‍ പെലെ മെെതാനത്ത് നിന്ന് വിങ്ങി പൊട്ടി…ആ വിടവാങ്ങലിന് പ്രകൃതിയും കൂട്ടുനിന്നു.