ന്യൂഡൽഹി തൊഴിൽ കോഡുകള്‍ അടക്കം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്ന ആവശ്യമുയർത്തി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യത്തെ തൊഴിലാളി വർഗം ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെ പണിമുടക്കും. കർഷക, കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ഐക്യദാർഢ്യമറിയിച്ച് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർടികളും ബഹുജന സംഘടനകളും വ്യാഴാഴ്‌ച തെരുവിലിറങ്ങും. ആയിരത്തിലധികം കേന്ദ്രങ്ങളിലെ പ്രതിഷേധ പരിപാടികൾക്കാണ് രാജ്യം സാക്ഷിയാകുക. സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിലായിരിക്കും പ്രതിഷേധങ്ങൾ. കാൽനട ജാഥയ്‌ക്കൊപ്പം വാഹന റാലി, ട്രാക്‌ടർ റാലി എന്നിവയുമുണ്ടാകും. തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നതിനോടൊപ്പം തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി– വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയും ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്‌ഡിഐ, ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണം എന്നിവയ്‌ക്കുമെതിരായുമാണ് പണിമുടക്ക്. ജനദ്രോഹ കേന്ദ്രബജറ്റിനും ഇന്ത്യ–യുഎസ് വ്യാപാര കരാറിനും എതിരെ പണിമുടക്കിൽ ജനവികാരമുയരും. ഇന്ത്യയിലെ പോരാട്ടങ്ങളുടെ പുതുയുഗമാണ് വ്യാഴാഴ്‌ചത്തെ ദേശീയ പൊതുപണിമുടക്കിലൂടെ പിറക്കുകയെന്ന് സിഐടിയു വൈസ് പ്രസിഡന്റ് തപൻ സെൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളിക്ഷേമത്തിനുള്ള ഒന്നും ബജറ്റിലില്ല. ഇന്ത്യ–യുഎസ് വ്യാപാര കരാർ രാജ്യത്തെ വിൽക്കുന്നതിന് തുല്യമാണ് –അദ്ദേഹം പ റഞ്ഞു. ക്ഷേമരാഷ്‌ട്രം എന്ന ആശയം തന്നെ മോദി സർക്കാർ ഇല്ലാതാക്കിയെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പണിമുടക്കുണ്ടാകുമെന്നും എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. ഐഎൻടിയുസി വൈസ് പ്രസിഡന്റ് അശോക് സിങ്, എച്ച്‌എംഎസ് ജനറൽ സെക്രട്ടറി ഹർഭജൻ സിങ് സന്ധു എന്നിവരും പങ്കെടുത്തു.
അഖിലേന്ത്യ പണിമുടക്ക് നാളെ അർധരാത്രിമുതൽ
- Related News
- Latest News