Newsperseconds.com

വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്

Rbi

മുംബൈ: വായ്പ തിരിച്ച് പിടിക്കുന്ന നടപടികളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. റിക്കവറി ഏജന്റുമാരുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം.
ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ആര്‍ബിഐ ഇതുസംബന്ധിച്ച് കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. മാര്‍ച്ച് ആറിനകം പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം.
വായ്പ തിരിച്ചുപിടിക്കുന്ന സമയത്ത് വായ്പക്കാരോട് മാന്യമായി പെരുമാറുക, ഈടായി നല്‍കിയ വസ്തുവകകള്‍ ഏറ്റെടുക്കുന്നതിന് കൃത്യമായ ചട്ടമുണ്ടാക്കുക, റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, റിക്കവറി ഏജന്റുമാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കുക, വായ്പക്കാര്‍ക്ക് പരാതി അറിയിക്കാന്‍ സംവിധാനം ഉണ്ടാക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. വായ്പക്കാരെ മാനസികമായോ ശാരീരികമായോ ആക്രമിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
വായ്പ തിരിച്ചുപിടിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം വായ്പക്കാരനെ അറിയിച്ചിരിക്കണം. വായ്പക്കാരന്‍ നല്‍കിയ പരാതി തീര്‍പ്പാക്കുന്നതുവരെ ഏജന്റിനെ ചുമതലപ്പെത്തരുത്. വായ്പക്കാരുമായി നടത്തുന്ന എല്ലാ സംഭാഷണങ്ങളും റെക്കോഡ് ചെയ്യണം. സംഭാഷണം റെക്കോഡ് ചെയ്യുന്നുണ്ടെന്ന് വായ്പക്കാരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണമെന്ന് പുതുക്കിയ വ്യവസ്ഥകളില്‍ പറയുന്നു. വായ്പക്കാരെ വിളിക്കുന്ന സമയവും നമ്പറും കൃത്യമായി രേഖപ്പെടുത്തണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍.

Share this Article

Leave a Comment