തിരുവനന്തപുരം തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയിൽ പ്രതികകളെ പിടികൂടാത്തതിൽ പ്രത്യക്ഷസമരത്തിലേക്ക് കുടുംബം. സെക്രട്ടറിയേറ്റിനു മുന്നിലാണ് കുടുംബം സത്യാഗ്രഹമിരിക്കുന്നത്. ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹം.
അതേസമയം, പ്രതികൾ എവിടെയാണെന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വിവിരം ലഭിച്ചിട്ടില്ല. പ്രതികൾ സംസ്ഥാനം വിട്ടെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഷഹാനയുടെ കുടുംബം ആരോപിക്കുന്നത്. ഷഹാന മരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പോലീസിന് പിടികൂടാനാവാത്തതില്‍
ഷഹാനയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണവിവരം ചോര്‍ത്തി നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
22കാരിയായ ഷഹാന ഭര്‍തൃവീട്ടില്‍ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹാനയുടെ ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവുമാണ് കേസിലെ പ്രതികള്‍.