തിരുവനന്തപുരം: മലയാളസിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി രാജീവ്. ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ ആശയവിനിമയം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കേരളം മാത്രമാണ് സിനിമ മേഖലയില്‍ ഉള്‍പ്പെടെ സ്ത്രീ സുരക്ഷക്കായും സ്ത്രീ സമത്വത്തിനായും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. വനിതകള്‍ മാത്രമുള്ള ഒരു കമ്മീഷനെയാണ് വെച്ചത്. അവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയുള്ള നയത്തിലേക്ക് മുന്നോട്ടുപോയി. അതുപ്രകാരം ആകാശമാകെ നിറഞ്ഞിരിക്കുന്ന നിഗൂഢത മാറ്റുന്നതിന് പറ്റുന്ന എല്ലാ നടപടികളും സ്വീകരിക്കാനും ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. മലയാള സിനിമയ്ക്ക് ഭൂഷണമല്ലാത്ത പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അതിന്റെ അടിവേര് അറുക്കാനുള്ള സമരമാണ് സിനിമയിലെ വനിതകള്‍ നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു.
അതിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ജസ്റ്റിസ് ഹേമ തന്നെ സ്വകാര്യത മാനിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു അത് കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിലെ മൊഴികളികളുടെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ ചര്‍ച്ച നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.