ന്യൂഡല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ, പിന്നോക്ക സംവരണ വിഭാഗത്തില്‍ പെടുന്ന അര്‍ഹരായവര്‍ക്ക് മെറിറ്റില്‍ ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍പി ഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരുന്ന സാമൂഹ്യനീതിയാണ് സുപ്രീംകോടതി വിധിയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. ദളിത്, പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള ഒന്നാണ് സംവരണം. സ്വാതന്ത്ര്യ ഇന്ത്യക്ക് മുമ്പ് ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യനെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. സമൂഹത്തിലെ ഉന്നതരുടെ വിലക്കുകളാണ് ഇതിനിടയാക്കിയത്. എന്നാല്‍ ജനാധിപത്യ സമ്പ്രദായം നിലവില്‍ വന്നപ്പോള്‍ ഏറ്റവുമധികം വോട്ടുള്ളത് ദളിത്, പിന്നോക്ക ,ന്യൂനപക്ഷങ്ങളായിരുന്നു. അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടി വന്നതിന്റെ ഭാഗമായാണ് സംവരണം നല്‍കാന്‍ ഭരണനേതൃത്വം നിര്‍ബന്ധിതമായത്. എന്നാല്‍ സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ജനറല്‍ ക്വാട്ടയില്‍ സീറ്റ് നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി അഭിനന്ദാര്‍ഹമാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട സംവരണം ആരുടേയും ഔദാര്യമല്ല. അത് അവരുടെ അവകാശമാണ്. മെറിറ്റില്‍ മുന്നില്‍ വരുന്നവരുടെ ജാതിയും മതവും നോക്കുന്നതെന്തിനാണ്. അവര്‍ക്ക് ജനറല്‍ സീറ്റില്‍ പ്രവേശനം നല്‍കേണ്ടതുണ്ട്. അല്ലാതെ വരുമ്പോള്‍ ജനറല്‍ സീറ്റ് മുന്നോക്ക വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതാവുമെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ യോഗ്യത ലഭിക്കുകയാണെങ്കില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സംവരണത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന് പറഞ്ഞതിനെയാണ് സുപ്രീംകോടതി തകര്‍ത്തെറിഞ്ഞത്. വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മെഡിക്കല്‍,എന്‍ജിനിയറിംഗ് കോഴ്‌സുകളില്‍ സംവരണക്കാര്‍ക്ക് ജനറല്‍ ക്വാട്ട പ്രവേശനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി.