തൃശൂർ പൂരം നടത്തിവരുന്ന ഗ്രൗണ്ടിൻരെ തറവാടകയെച്ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിച്ചു. എക്സിബിഷൻ ഗ്രൗണ്ടിന്‍റെ വാടക കഴിഞ്ഞ തവണത്തേതുപോലെ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ അറിയിച്ചു. ഇതോടെയാണ് ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധിയ്ക്കാണ് പരിഹാരമായത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും തൃശൂർ ജില്ലയിലെ മന്ത്രിമാരും കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിൽ രണ്ടു കോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ നിലപാട് തളളി. കഴിഞ്ഞ വർഷം നൽകിയ തുക ഇക്കൊല്ലവും നൽകിയാൽ മതിയെന്ന തീരുമാനം മുഖ്യമന്ത്രിയാണ് അറിയിച്ചത്. തുക സംബന്ധിച്ച തർക്കത്തിൽ ഇക്കൊല്ലത്തെ പൂരം കഴിഞ്ഞ ശേഷം ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നന്ദി അറിയിച്ചു.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെത്തുടർന്നാണ് ജി എസ് ടി യടക്കം 42 ലക്ഷമായിരുന്ന തറവാടക 2.20 കോടിയായി ഉയർത്താൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. കോൺഗ്രസും ബി ജെ പി യും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തിയിരുന്നു. ബുധനാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ വിഷയം അവതരിപ്പിക്കാനുള്ള പാറമേക്കാവിന്‍റെ നീക്കമാണ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ സഹായിച്ചത്.