തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന്റെ ഭാഗമായി ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് സംഭവം. ശിവഗംഗ തിരുപ്പത്തൂർ ചിറവയലിലാണ് ആൺകുട്ടിയടക്കം 2 പേർ മരിച്ച അപകടമുണ്ടായത്. ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിലും സമാനമായ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു.
മറ്റ് ജെല്ലിക്കെട്ട് വേദികളിൽ നിന്നും പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധുര ജില്ലയിലെ പാലമേട്ടിൽ ഇന്നലെ 60 പേർക്ക് പരുക്കേറ്റിരുന്നു. എന്നാൽ, ആക്രമണം ജല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ ശേഖരിക്കാൻ കാള ഉടമകൾ ഒത്തുകൂടിയപ്പോഴായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആ സമയത്ത്, കാളകൾ തലങ്ങും വിലങ്ങും ഓടുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന വിനോദമാണ് ജെല്ലിക്കെട്ട്. 186 കാളകൾ ഈ ജല്ലിക്കെട്ടിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാളയെ മെരുക്കുന്ന കായിക വിനോദത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ച് സുപ്രിം കോടതി ഇടപെട്ടിരുന്നു. സുപ്രിം കോടതി നിർബന്ധമാക്കിയ സുരക്ഷാ മാനദണ്ഡങ്ങളിൽ മുഴുവൻ വേദിയിലും ഇരട്ട ബാരിക്കേഡുകളും കാണികളെ പരുക്കേൽപ്പിക്കുന്ന മൃഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉൾപ്പെടുന്നു.