മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രുവരി 8ന് നടത്തുന്ന സമരത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ച് പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് അവഗണനയും പ്രതികാര നടപടികളും സ്വീകരിക്കുന്നു എന്നാരോപിച്ച് നടത്തുന്ന സമരത്തിലേക്കുള്ള ക്ഷണപത്രം വ്യവസായ മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി സ്റ്റാലിന് കൈമാറി. സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് സ്റ്റാലിൻ പറഞ്ഞു.
ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം കേന്ദ്രം തടഞ്ഞുവയ്ക്കുന്നു. പദ്ധതി വിഹിതവും നികുതിവിഹിതവും റവന്യൂ കമ്മി കുറയ്ക്കുന്നതിനുള്ള സഹായവും ജിഎസ്ടി നഷ്ടപരിഹാരമുൾപ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനം സ്വീകരിക്കുന്നു. വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു. തുടങ്ങിയവയുടെ പരിഹാരമാണ് സമരത്തിന്റെ ലക്ഷ്യം. തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.