കേന്ദ്ര മന്ത്രിമാർ അയോധ്യ രാമക്ഷേത്ര സന്ദര്‍ശനം തല്‍ക്കാലം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാമക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്താണ് നിര്‍ദേശം. വിഐപികള്‍ എത്തുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കുമെന്നും മന്ത്രിമാര്‍ മാര്‍ച്ചില്‍ സന്ദര്‍ശനം നടത്തിയാല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞു.
അതേസമയം, രാമക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ച ശേഷമുള്ള രണ്ടാം ദിവസവും വന്‍ ഭക്തജനത്തിരക്കാണ്. ചൊവ്വാഴ്ച മൂന്നുലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെയും വലിയ തിരക്കുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ക്യൂ മെച്ചപ്പെടുത്തുമെന്നും ഇതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. അടുത്ത കുറച്ച് ദിവസത്തേക്ക് ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ക്ഷേത്രത്തില്‍ നിയോഗിച്ചിട്ടുള്ളത്.