ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 24-കാരനായ യുവാവിനെ 40 ദിവസത്തിനിടെ പാമ്പു കടിച്ചത് ഏഴുതവണയെന്ന ആരോപണം തെറ്റാണെന്ന് വിദഗ്ധര്‍. ഫത്തേപൂര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദ്വിവേദിയാണ് തന്നെ ഏഴു തവണ പാമ്പ് കടിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയത്. ഒരേ പാമ്പ് തന്നെ ഏഴ് തവണ കടിച്ചിട്ടുണ്ടെന്നും മരിക്കുന്നതുവരെ രണ്ട് തവണ കൂടി അത് സംഭവിക്കുമെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ യുവാവിനെ ഒരു വട്ടം മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം വികാസിന്റെ തോന്നലാണെന്നും വിദഗ്ധ സമിതി വിലയിരുത്തി. വികാസിന് ഒഫിഡിയോഫോബിയയാണെന്നും (പാമ്പുകളോടുള്ള അമിത ഭയം) വിദഗ്ധ സമിതി വിലയിരുത്തി.
ജൂണ്‍ രണ്ടിന് വൈകുന്നേരം കിടക്ക വിരിക്കുന്നതിനിടെയാണ് തനിക്ക് ആദ്യമായി പാമ്പ് കടിയേറ്റതെന്ന് ദ്വിവേദി പറഞ്ഞു. ഞങ്ങളുടേത് ഒരു വലിയ കുടുംബമാണ്, ദിവസവും കിടക്കാനുള്ള സൗകര്യം ഞങ്ങള്‍ ക്രമീകരിക്കണം. ജൂണ്‍ 2 നും ഞാന്‍ കിടക്ക ഒരുക്കുന്നതിനിടയില്‍ കാലില്‍ കടുത്ത വേദന അനുഭവപ്പെട്ടു. കട്ടിലിനടിയില്‍ കിടക്കുന്ന ഒരു കൂര്‍ത്ത വസ്തുവില്‍ ഞാന്‍ അബദ്ധത്തില്‍ തട്ടിയതുപോലെ തോന്നി. അപ്പോള്‍ കട്ടിലിനടിയില്‍ ഒരു നീണ്ട കറുത്ത-തവിട്ടുനിറത്തിലുള്ള ജീവിയെ ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ താഴേക്ക് നോക്കിയപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പ് പടര്‍ന്നു. അഞ്ചടി നീളമുള്ള ഒരു വലിയ പാമ്പായിരുന്നു എന്നാണ് ദ്വിവേദി പറഞ്ഞത്.
ശനിയാഴ്ചകളില്‍ മാത്രമാണ് പാമ്പ് കടിയേല്‍ക്കുകയെന്ന് വികാസ് അന്വേഷണ സമിതിയോട് സൂചിപ്പിച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് വികാസ് മൂന്ന് ദിവസത്തോളം ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നുവെന്നും സുരേന്ദ്ര പറഞ്ഞു. ജൂണ്‍ അഞ്ചിനാണ് വികാസിനെ ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ജൂണ്‍ എട്ടിന് വീണ്ടും പാമ്പ് കടിയേറ്റതായി വികാസ് പറഞ്ഞതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷവും വികാസ് മൂന്ന് ദിവസം കൂടി ചികിത്സ തേടിയിരുന്നു.