ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ ആര്‍.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ. രാജീവ് മേനോൻ അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിൻ്റെയും ഉൾക്കൊള്ളലിൻ്റെയും, സാമൂഹ്യനീതിയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു മാർപ്പാപ്പയെന്ന് അദ്ദേഹം അനുസ്മരിച്ചു.
പാർശ്വവൽക്കൃത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യവും, മതപരമായ സൗഹാർദ്ദവും, ആഗോള മുതലാളിത്തത്തിനെതിരായ കണിശ വിമർശനവുമാണ് മാർപ്പാപ്പയുടെ നിലപാടുകളെ പ്രത്യേകം ശ്രദ്ധേയമാക്കിയത്. ദരിദ്രർക്കും ഭവനരഹിതർക്കും വേണ്ടിയുള്ള അദ്ദേഹം മുന്നോട്ടുവച്ച നിലപാടുകൾ സഭയെ കരുണയുടെയും സാമൂഹ്യനീതിയുടെയും ദിശയിലേക്ക് നയിച്ചു.
ലൈംഗികതയെയും മതവിഭാഗങ്ങളെയും അടിസ്ഥാനമാക്കി മനുഷ്യരെ വിഭജിക്കേണ്ടതില്ലെന്ന് മാർപ്പാപ്പ കൃത്യമായി വ്യക്തമാക്കിയതായി ഡോ. മേനോൻ പറഞ്ഞു. ഈ നിലപാടുകൾ സഭയോട് അകന്ന് നിൽക്കുന്നവരെയും വീണ്ടും അടുപ്പിക്കാൻ കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും മാർപ്പാപ്പ നൽകുന്ന പിന്തുണയും, ആഗോള സമാധാനത്തിനായുള്ള ശ്രമങ്ങളും, പരിസ്ഥിതിനാശത്തിനെതിരായ മുന്നേറ്റവും ലോകമെമ്പാടുമുള്ളവർക്കും ഒരു ദിശാനിർദ്ദേശമായിരുന്നുവെന്നും ഡോ. രാജീവ് മേനോൻ അഭിപ്രായപ്പെട്ടു.
ലോകത്തിന് ആവശ്യമായത് നീതിയിലും സമത്വത്തിലും അടിസ്ഥാനമാക്കിയ സമാധാനമാണ് എന്നതിലായിരുന്നു മാർപ്പാപ്പയുടെ വിശ്വാസമെന്നും ഡോ. മേനോൻ പറഞ്ഞു.