ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് ഹൈക്കോടതിയില്‍. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്‍മ്മാണത്തിലെ അപാകത അപകടമുണ്ടാക്കുന്നതിന് കാരണമായെന്ന് തൃക്കാക്കര അസി. കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആയിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തിയതും തിക്കും തിരക്കുമുണ്ടാകാൻ കാരണമായി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും കോടതിയില്‍ പൊലീസ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചില്ല.
ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.