ക്ഷേമപെൻഷൻ മുടങ്ങിയതോടെ മരുന്നുവാങ്ങാൻ ഭിക്ഷ യാചിച്ച് വയോധികർ. ഇടുക്കി അടിമാലിയിൽ ആണ് സംഭവം. കഴുത്തിൽ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെയുള്ള ബോർഡും തൂക്കിയാണ് വൃദ്ധ മാതാക്കൾ പ്രതിഷേധിച്ചത്. 85 വയസ്സ് പിന്നിട്ട മറിയക്കുട്ടിയും അന്നയും ചട്ടിയുമായാണ് പണം യാചിക്കാൻ ഇറങ്ങിയത്.
പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായതിനെ തുടർന്നാണ് നിരന്തരം കയറിയിറങ്ങിയ ഓഫീസുകളിൽ ഭിക്ഷ യാചിക്കാൻ അന്നയും മറിയക്കുട്ടിയും തീരുമാനിച്ചത്. നിത്യച്ചെലവുകൾക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് ഇരുവരും പറയുന്നു.
‘പെൻഷൻ എത്രയും വേഗം വേണം. മരുന്നു വാങ്ങാൻ എല്ലാ കടകളിലും കയറി എല്ലാവരോടും ഭിക്ഷ മേടിക്കുവാണ്’ അന്നയും മറിയക്കുട്ടിയും പറയുന്നു. രണ്ടു വർഷത്തെ ഈറ്റ തൊഴിലാളി ക്ഷേമനിധി പെൻഷനാണ് മറിയക്കുട്ടിയ്ക്ക് ലഭിക്കാനുള്ളത്. എന്നാൽ ഇവർ മസ്റ്ററിങ് നടത്താതുകൊണ്ടാണ് പെൻഷൻ ലഭിക്കാത്തതെന്നാണ് ക്ഷേമനിധി പറയുന്നത്. എന്നാൽ പണം കടം മേടിച്ച് അക്ഷയ കേന്ദ്രത്തിലൂടെ കൃത്യമായി മസ്റ്ററിങ് നടത്തയിതായി ഇവർ പറയുന്നു.