കൊല്ലം: ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. തമിഴ്‌നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അണ്ണാവീട്ടില്‍ മീര സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായിരുന്ന ഫാത്തിമ ബീവി 1983 ഓഗസ്റ്റ് 4-ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.
പത്തനംതിട്ട കത്തോലിക്കേറ്റ് സ്‌കൂളില്‍ നിന്നും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. ശേഷം തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. 1950 നവംബര്‍ 14ന് അഭിഭാഷകയായി എന്റോള്‍ ചെയ്യുകയായിരുന്നു. 1958 ല്‍ സബോര്‍ഡിനേറ്റ് മുന്‍സിഫായി നിയമനം നേടി. 1968 ല്‍ സബോര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം നേടിയ ഫാത്തിമ ബീവി, 1972 ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി.
1974 ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി. പിന്നാക്ക വിഭാഗ കമ്മീഷന്‍ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 1989 ഏപ്രില്‍ 30-ന് വിരമിച്ചെങ്കിലും അഞ്ചാം മാസം സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി ചരിത്രം സൃഷ്ടിച്ചു. 1989 ഒക്ടോബര്‍ 6-നാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ചത്. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഗവര്‍ണര്‍ കൂടിയായിരുന്നു ഇവര്‍.